രണ്ടു യാത്രകള്‍; ഒന്ന്‍ കര്ണാടകയിലെ മൈസൂര്‍ ജില്ലയില്പ്പെടുന്ന ടിബറ്റന്‍ സെറ്റില്‍മെന്റായ ബൈലോക്കുപ്പയിലേക്ക്, മറ്റൊന്ന് മുസ്ലിം ലോകത്തിന്‍റെ ആത്മീയ ആസ്ഥാനമായ മക്ക നഗരത്തിലെ അല്‍നെക്കാസ ജില്ലയിലെ പേരറിയാത്ത കുന്നുകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ റോഹങ്ക്യന്‍ ബര്‍മീസ് അധിവാസ കേന്ദ്രത്തിലേക്ക്.
രണ്ടു ഹിമാലയന്‍ രാജ്യങ്ങളിലെ കുറിയരായ കുറെ മനുഷ്യര്‍ ഇവിടെങ്ങളില്‍ അധിവസിക്കുന്നു. (മ്യാന്മാര്‍ പൂര്‍ണ്ണമായും ഒരു ഹിമാലയന്‍ രാജ്യമല്ലങ്കിലും ഇവരുടെ ജന്മ നാടായ അറഖാന്‍ വേര്‍തിരിക്കുന്നത് ഹിമാലയന്‍ പര്‍വ്വത നിരകളാണ്) രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെട്ടവര്‍.
കൂര്‍ഗിന്‍റെ ആസ്ഥാനമായ മടിക്കേരി നഗരത്തില്‍ നിന്ന്‍ 30 കിലോമീറ്റര്‍ മാറി കുശാല്‍ നഗര്‍ പിന്നിട്ട് ബൈലോക്കുപ്പയിലേക്കുള്ള റോഡില്‍ കയറുമ്പോള്‍തന്നെ മുകളില്‍ വര്‍ണ്ണ ക്കൊടികള്‍ വലിച്ചു കെട്ടിയിരിക്കുന്നു, അലങ്കാരത്തുണികള്‍ പതിച്ച മതിലുകള്‍; അതുവരെ കണ്ട ഭൂപ്രകൃതിയേ അല്ല ഇനിയങ്ങോട്ട്. പെടുന്നനെ വേറെയേതോ രാജ്യത്തെത്തിയ പ്രതീതി, 3210 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ കച്ചവട കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മത സ്ഥാപനങ്ങളുമടങ്ങുന്ന ഒരു കൊച്ച് ടിബറ്റ്.
അല്‍നെക്കാസ മറ്റൊരു കാഴ്ചയാണ് കപ്പലുകള്‍ക്ക് ലൈറ്റ് ഹൌസ് കരയിലേക്ക് വഴികാട്ടുന്നത് പോലെ മക്കയിലെ മലനിരകള്‍ക്കപ്പുറത്ത് ഹറമെവിടെയാണന്ന്‍ കാണിക്കാനെന്ന പോലെ വിദൂരതയില്‍ തല ഉയര്‍ത്തി് നില്‍ക്കുന്ന മക്ക ക്ലോക്ക് ടവര്‍, കുന്നുകള്‍ക്ക് മുകളില്‍ അട്ടിയിട്ടിരിക്കുന്നത് പോലോത്ത ഒരായിരം വീടുകള്‍, ദൂരെ നിന്ന്‍ മനോഹര കാഴ്ചയാണത്; കുന്നിന്‍ ചെരുവുകളില്‍ മാത്രമല്ല ഇതിന്‍റെ ചുറ്റു ഭാഗത്തൊക്കയായി അല്‍നെക്കാസയില്‍ രണ്ട് ലക്ഷത്തിലധികം റോഹങ്ക്യന്‍ അഭയാര്‍ഥികളുണ്ടത്രെ.
രണ്ടും പാലയനമായിരുന്നു ഒന്ന്‍ എത്തിച്ചേര്‍ന്നത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലായനങ്ങളിലൊന്ന്‍ നടന്ന മലനിരകളള്‍ക്കിടയിലാണ്, മറ്റൊന്ന് തെക്കേ ഇന്ത്യയിലെ സമുദ്ര നിരപ്പില്‍ നിന്ന്‍ 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുടക് മലകളിലും.
കോടമഞ്ഞ് പുതച്ച പാതകള്‍ക്കപ്പുറത്ത് പുതിയൊരു ലോകം തീരത്തിരിക്കുകയാണ് ടിബറ്റില്‍ നിന്ന്‍ ചൈനീസ് അധിനിവേശ കാലത്ത് വേരോടെ പറിച്ചു നടപ്പെട്ട കുറെ മനുഷ്യര്‍. 1960ലാണ് ഇന്ത്യ ഗവണ്മെണ്ട് രാജ്യത്തെ ഏറ്റവും വലിയ ടിബറ്റന്‍ അഭയാര്‍ഥി കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്, മൂവായിരമായിരുന്നു അടിസ്ഥാന ജനസംഖ്യയെങ്കിലും ഇന്നത് പതിനായിരത്തിലധികമാണ്.
ആറു ലക്ഷത്തോളം റോഹങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടത്രെ സൌദിയില്‍, അതില്‍ നല്ലൊരു ഭാഗം അല്‍നെക്കാസയിലും, മക്കയിലെയും, ജിദ്ദയിലെയും മറ്റു പ്രാന്തപ്രദേശങ്ങളിലും കഴിയുന്നുണ്ട്.
കമ്പനിയിലെ സുഹൃത്ത് മുഹമ്മദലി ജിന്നയുമൊത്താണ് അല്‍ നെക്കാസയിലെ ഇഷ്ടിക കട്ടകളാല്‍ തീര്‍ത്ത ചുവന്ന വീടുകള്ക്കിടയില്‍ എത്തിയത്. പേര് കേട്ട് ഞെട്ടണ്ട ജിന്ന ഒരു പാവമാണ്, അറഖാനെയും ബംഗ്ലാദേശിനെയും അതിരിട്ടൊഴുകുന്ന നാഫ് നദി കടന്ന്‍ ബംഗ്ലാദേശിലെത്തി അവിടെത്തെ പാസ്പോര്‍ട്ടി്ലാണ് ജിന്ന സൌദിയിലെത്തിയത്. പുതുതായി ഇവിടെയെത്തുന്നവരെക്കെ അങ്ങെനെത്തന്നെയാണ് വരുന്നത്, വിമാനത്താവളത്തില്‍ വെച്ച് പാസ്പോര്‍ട്ടുകള്‍ സൗദി അതികൃതര്‍ വാങ്ങിക്കും പിന്നീട് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ശിഷ്ട കാലം സൗദി ഭരണകൂടം അനുവദിച്ചു നല്കുന്ന താമസ രേഖയോടെയോ അതില്ലാതെയോ ഇവിടെ കഴിഞ്ഞു കൂടും.
സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ പിറകുവശത്തെ വിശാലമായ പുല്‍ത്തതകിടിയിലിരുന്ന്‍ താഷി എന്ന ബുദ്ധ ഭിക്ഷുവിനോട് ഒരുപാട് നേരം സംസാരിച്ചു, താഷി പറയുന്നത് അവരിവിടെ കടന്നു വരുന്ന കാലത്തവര്‍ക്ക് അധികമൊന്നും വിധ്യാഭ്യാസമുണ്ടായിരുന്നില്ല; ഇന്നവര്‍ക്കറിയാം ചൈനയെ തങ്ങളുടെ നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കണമെങ്കില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സാധ്യമാവുള്ളൂന്ന്‍, അതിനുള്ള പ്രവത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ടിബറ്റന്‍സ് ഒരു തിരച്ചു പോക്ക് സ്വപ്നം കാണുന്നുണ്ട് അതിനായീ അവര്‍ ശ്രമിക്കുന്നു. വിദൂര സ്വപ്നങ്ങളില്‍പ്പോലും ഒരു തിരിച്ചു പോക്ക് ജിന്നയുടെയോ പരിചയപ്പെട്ട ഏതെങ്കിലും ബര്‍മ്മീസ് കുടിയേറ്റക്കാര്‍ക്കി്ടയിലോ ഇല്ല.
ടിബറ്റുകാര്‍ അവരുടെ ആവാസ വ്യവസ്ഥിതിയില്‍ നിന്ന്‍ വേരോടെ പഴുതറുത്ത് കൊണ്ട് വന്നു നട്ടവരാണങ്കില്‍ ബര്‍മ്മക്കാര്‍ വേരറുത്തതിനു ശേഷം ജീവന്‍ ബാക്കിയുള്ള വിഭാഗമാണ്.
ടിബറ്റിനും, സിറിയക്കും, യമനും, ഫലസ്തീനുമൊക്കെ സുഹൃത്തു രാജ്യങ്ങളുണ്ട് എന്നാല്‍ അറഖാനിലെ ഈ ജനതയെ സ്വന്തം രാജ്യത്തെ ബുദ്ധ സൈനീക ഭരണകൂടം പൌരത്വം റദ്ദാക്കി പുറംതള്ളുമ്പോള്‍ സ്വീകരിക്കാന്‍ പോലും ലോകത്തൊരുരാജ്യവുമില്ല, തൊട്ടടുത്ത ബംഗ്ലാദേശ് ആണങ്കില്‍ ഒരു ദരിദ്ര രാജ്യവും. പിന്നെ കിട്ടുന്ന ഏതെങ്കിലുമൊരിടത്ത് എങ്ങെനെയെങ്കിലും ജീവിക്കുക എന്നത് മാത്രമായിരിക്കും അവരുടെ സ്വപ്നം.
കഴിഞ്ഞ പാലായന കാലത്ത് ഗത്യന്തരമില്ലാതെ പഴയതും പകുതി തകര്‍ന്ന ബോട്ടുകളിലും കയറി എതെങ്കിലു കര തേടി കടലിലലഞ്ഞ കുറെ മനുഷ്യര്‍ക്ക് തായിലാണ്ടും,മലേഷ്യയും, ഇന്തോനേഷ്യയും അഭയം നല്‍കാതെ അവസാനം ഫിലിപ്പിയന്‍സ് അഭയം നല്‍കിയ ഒരു വാര്‍ത്ത നമ്മളെക്കെ വായിച്ചു മറന്നിരിക്കുന്നു.
ഒരിക്കല്‍ ജിന്ന പറഞ്ഞതോര്‍ക്കുന്നു, കഴിഞ്ഞ ദിവസം രാത്രി അവന്‍റെ വീടിനു തീവ്രവാദികള്‍ തീയിട്ടെത്രെ.. ഒന്ന്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ നിര്‍വികാരനായി കേട്ടുനില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഒരു പക്ഷെ അന്നു രാത്രി തന്‍റെ വീടിനെയോര്‍ത്ത് അവനെത്രെ കരഞ്ഞിരിക്കണം?!
എത്ര ഐലാന്‍ കുര്‍ദിമാര്‍ അറിയപ്പെടാത്ത ഏതെല്ലാം തീരങ്ങളില്‍ ജീവന്‍ പറന്നു പോയ ശരീരമായി അടഞ്ഞിരിക്കാം, ആ കരകളിലൊന്നും കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരില്ലാത്തത് കൊണ്ടു എത്രയെത്ര കുഞ്ഞുങ്ങള്‍ ആരോരുമറിയാതെ ആറടി മണ്ണില്‍ അകപ്പെട്ടിരിക്കാം..?
പടിഞ്ഞാറോട്ടുള്ള കുടിയേറ്റം മാത്രമാണ് ലോകത്തിനു വിശയമാകുന്നത്, മാദ്ധ്യമങ്ങള്ക്ക് വാര്‍ത്ത യാവുന്നത്.
ശാന്തത മുറ്റി നില്കുകന്ന ചുറ്റുവട്ടങ്ങളില്‍ ടിബറ്റന്‍ ആത്മീയതയില്‍ ലയിച്ച് മനോഹരമായ ഒരു ദിവസം പങ്കുവെക്കാന്‍ കഴിയും കുശാല്‍ നഗറിലെത്തുന്ന ഒരു യാത്രികന്,
കൃത്യമായ ഒരു സംവിധാനമുണ്ട് ഈ സെറ്റില്മെന്റിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും , എന്തിനു ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ആസ്ഥാനമായി ഒരു ടിബറ്റന്‍ പ്രധാനമന്ത്രിയും അതിനു കീഴിലുള്ള ഭരണ സംവിധാനവുമുണ്ടിവര്‍ക്ക്
ബര്‍മ്മീസ് അഭയാര്‍ഥി്കള്‍ക്കുള്ള വിദ്യാഭ്യാസ തൊഴില്‍ പരിശീലന രംഗത്തെ ‘മക്ക മാതൃക’ പ്രശംസിക്കപ്പെട്ട ഒന്നാണങ്കിലും, കൃത്യമായ ഒരു സംവിധാനത്തിനകത്ത് വ്യാപിച്ച് കിടക്കുന്ന ഒന്നല്ല ഇവരുടെ ജീവിതം. പലപ്പോഴും സൌദിയിലെ നിയമങ്ങളോടു കലഹിച്ചും അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഇവിടെത്തെ ജയിലറക്കകത്താവുന്ന അഭയാര്‍ത്ഥികളുടെ എണ്ണവും വളരെ വലുതാണത്രെ.
അല്‍നെക്കാസ കുന്നുകള്‍ ദൂരക്കഴ്ചയില്‍ മാത്രമാണ് മനോഹരമെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രവും പരിസരവും അകവും പുറവും സഞാരികളെ ആകര്‍ഷി്ക്കുന്ന മനോഹര ഇടമാണ്.
മുളകിട്ടു വില്‍ക്കുന്ന കുടകിന്‍റെ സ്വന്തം ഓറഞ്ഞും, തീയില്‍ പൊള്ളിച്ചെടുക്കുന്ന ചോളവും സുന്ദരക്കാഴ്ചകള്‍ക്കപ്പുറം വായില്‍ വെള്ളമൂറുന്ന ഓര്മ്മയായി എന്നും നിലനില്‍ക്കും .
No comments:
Write comments