Monday, October 15, 2012

അറബിക്കടലിനോട് കിന്നാരം പറഞ്ഞ് നെല്ലിക്കുന്ന്‌;

    9:44:00 AM   No comments

  ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-4
കാസര്‍കോട്‌ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്‌ നെല്ലിക്കുന്ന്‌. ഏറെ പേരും പെരുമയുമുള്ള പ്രദേശം. ഒരുപാട്‌ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖകര്‍ക്ക്‌ ജന്മം നല്‍കിയ നാട്‌. കാസര്‍കോട്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിലവിലെ എം.എല്‍.എയാണ്‌ ഈ നാടിന്റെ ഇപ്പോഴത്തെ `ബ്രാന്റ്‌ അംബാസിഡര്‍'. തന്റെ നാടിന്റെ പേര്‌ സ്വന്തം പേരാക്കി മാറ്റിയ എന്‍.എ. മുഹമ്മദ്‌കുഞ്ഞിയെന്ന എന്‍.എ. നെല്ലിക്കുന്നിലൂടെ ഈ നാടിന്റെ കീര്‍ത്തി കേരള നിയമസഭയിലും എത്തിയിരിക്കുന്നു. ചരിത്രപരമായ ഒരുപാട്‌ വിശേഷണം കൊണ്ട്‌ ഏറെ കീര്‍ത്തികേട്ട നാടാണിത്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദ്‌, ചരിത്രമുറങ്ങുന്ന തങ്ങള്‍ ഉപ്പാപ്പ മഖാം, അരയ സമുദായത്തിന്റെ ആരാധനാകേന്ദ്രമായ കുറുംബാ ഭഗവതി ക്ഷേത്രം, കാലങ്ങളുടെ പഴക്കമുള്ള അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂള്‍, അറബിക്കടല്‍ സൗന്ദര്യമൊരുക്കുന്ന ബീച്ച്‌, ലൈറ്റ്‌ഹൗസ്‌... അങ്ങനെ നല്ലോണമുണ്ട്‌ നെല്ലിക്കുന്നിന്റെ വിശേഷം. കാസര്‍കോടിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക്‌ നിറം പകര്‍ന്ന പ്രശസ്‌ത സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന മുഹമ്മദ്‌ ഷെറൂല്‍ സാഹിബ്‌ കാസര്‍കോടിന്റെ പല ഭാഗങ്ങളിലായി പണികഴിപ്പിച്ച സ്‌കൂളുകളിലൊന്നായിരുന്നു നെല്ലിക്കുന്ന അന്‍വാറുല്‍ ഉലൂം എ.എല്‍.പി. സ്‌കൂള്‍. 1926ലാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. 1938ല്‍ സൗത്ത്‌ കാനറാ ഡി.ഇ.ഒ. അംഗീകാരം നല്‍കി. അഹമ്മദ്‌ ഷംനാട്‌ സാഹിബായിരുന്നു ആദ്യ മാനേജര്‍. അന്നുവരെ വിദ്യാഭ്യാസ രംഗത്ത്‌ ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശത്തിന്റെ പിന്നീടുള്ള വിദ്യാഭ്യാസ കുതിപ്പിന്‌ വഴിതുറന്നുകൊടുത്തത്‌ ഈ സ്‌കൂളായിരുന്നു. നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതിന്‌ നൂറ്റാണ്ടുകളോളം പഴക്കമുള്ള ഈ സ്‌കൂളിന്‌ സാധിച്ചിട്ടുണ്ട്‌. 
1979ല്‍ യു.പി. സ്‌കൂളായി ഉയര്‍ത്തുകയും 1985ല്‍ അംഗീകാരം ലഭിക്കുകയുമുണ്ടായി. കാസര്‍കോടിന്റെ പ്രിയപ്പെട്ട കെ.എം. അഹ്‌മദ്‌ മാഷ്‌ അധ്യാപക ജീവിതം ആരംഭിക്കുന്നത്‌ ഇവിടെയാണ്‌. 1968 മുതല്‍ രണ്ടുവര്‍ഷക്കാലം മാത്രമാണിവിടെ ജോലി ചെയ്‌തതെങ്കിലും എല്ലാവരുടെയും പ്രിയപ്പെട്ട `മാഷാ'യി മാറാനത്‌ വഴിവെച്ചു.
നെല്ലിക്കുന്ന്‌ മുഹ്‌യുദ്ദീന്‍ ജുമാമസ്‌ജിദിന്‌ നാടിനെക്കാളും പഴക്കമുണ്ട്‌. മാലിക്‌ദീനാറും സംഘവും ഇസ്ലാംമത പ്രചാരണത്തിനായി കേരളത്തിലെത്തി വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ പണിയുന്ന അതേ കാലം തൊട്ടേ നെല്ലിക്കുന്നിലും പള്ളി പണിതുവെന്നാണ്‌ പറയപ്പെടുന്നത്‌. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളി പഴയ പ്രൗഢി വിളിച്ചോതുന്നുണ്ട്‌. കാലങ്ങളായി സൗകര്യങ്ങളോടെ മാറ്റം വരുത്തിയെങ്കിലും പഴയ മിഹ്‌റാബും അകത്തെ പള്ളിയും അതേപടി നിലനിര്‍ത്തിയിട്ടുണ്ട്‌. നെല്ലിക്കുന്ന്‌ മുഹ്‌യുദ്ദീന്‍ പള്ളിക്ക്‌ കീഴില്‍ നിരവധി ചെറുപള്ളികളും മദ്രസകളും ദര്‍സും പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. 
നെല്ലിക്കുന്ന്‌ പള്ളിയില്‍ നടത്തിവരുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസ്‌ ഏറെ പ്രശസ്‌തമാണ്‌. നെല്ലിക്കുന്ന്‌ എന്ന പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധമുള്ള മുഹമ്മദ്‌ ഹനീഫ്‌ എന്ന തങ്ങള്‍ ഉപ്പാപ്പയാണ്‌ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്‌. ഉപ്പാപ്പ രണ്ടുവര്‍ഷക്കാലം ഇവിടെ താമസിച്ചിരുന്നുവത്രെ. ഈ കാലയളവില്‍ അദ്ദേഹം പല അത്ഭുതസിദ്ധികളും കാട്ടിയതായി പഴമക്കാര്‍ പറയുന്നു. 1962ല്‍ അദ്ദേഹം ദിവംഗതനായ ശേഷം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ജമാഅത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉറൂസ്‌ ആചരിക്കുന്നു. ആഗ്രഹസാഫല്യങ്ങള്‍ നേടുവാനായി ജാതി-മത ഭേദമന്യേ ആയിരങ്ങളാണ്‌ ഉറൂസ്‌ സമയത്തും അല്ലാതെയുമായി ഇവിടെയെത്തുന്നത്‌.
അതുപോലെ തന്നെ മുഹ്‌യുദ്ദീന്‍ പള്ളിയുടെ ഖബര്‍സ്ഥാനില്‍ പ്രമുഖ ഇസ്ലാംമത പണ്ഡിതനും സൂഫിവര്യരില്‍ ഏറ്റവും ഉന്നതരുമായ മുഹ്‌യുദ്ദീന്‍ ശൈഖി (റ:അ) ഏതോ ഒരു അവയവം മറപ്പെട്ടുകിടക്കുന്നതായും പറയപ്പെടുന്നു.



ശ്രീ കുറുംബാ ഭഗവതിക്ഷേത്രമാണ്‌ ഈ പ്രദേശത്തെ പ്രശസ്‌തമായ ഹൈന്ദവ ആരാധനാലയം. അരയ സമുദായത്തിന്റെ കുലദേവയായ ശ്രീ കുറുംബാ ഭഗവതിയുടെ പേരിലുള്ള ക്ഷേത്രം നെല്ലിക്കുന്ന്‌ കടപ്പുറത്താണ്‌ സ്ഥിതി ചെയ്യുന്നത്‌. ഏറെ ഐതിഹ്യ പെരുമയുള്ള ക്ഷേത്രമായാണിത്‌ അറിയപ്പെടുന്നത്‌. തീരദേശ പ്രദേശത്തിന്റെ സാമൂഹ്യപരവും സാംസ്‌കാരികവുമായ വ്യതിയാനങ്ങള്‍ക്ക്‌ ഈ ക്ഷേത്ര സാന്നിധ്യം കാരണമായി എന്ന്‌ പറയെപ്പടുന്നു. മത്സബന്ധനം ജീവിതമാര്‍ഗമായി കാണുന്ന ഈ പ്രദേശത്തെ ഒരുവിഭാഗം ജനങ്ങളുടെ ആശാകേന്ദ്രമാണിവിടം.
ഈ ക്ഷേത്രത്തില്‍ നടക്കുന്ന ഭരണി മഹോത്സവം ഏറെ പ്രശസ്‌തമാണ്‌. അരയ സമുദായത്തിന്റെ എല്ലാ പ്രശ്‌ങ്ങള്‍ക്കും പരിഹാരം കാണുന്നത്‌ ഈ ക്ഷേത്രാങ്കണത്തില്‍വെച്ചാണ്‌. അതിനാലാവണം ഈ ക്ഷേത്രം അരയ സമുദായത്തിന്റെ കോടതിയായി അറിയെപ്പെടുന്നത്‌. കോടതിയും പൊലീസുമൊക്കെ ഇടപെട്ട്‌ തീര്‍ക്കേണ്ട തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഇവിടെ ക്ഷേത്ര സ്ഥാനികരുടെ മധ്യസ്ഥതയില്‍ രമ്യമായി പരിഹരിക്കപ്പെടുന്നുവത്രെ.
ഒരുപാട്‌ സ്ഥാപനങ്ങളും വ്യവസായ കേന്ദ്രങ്ങളും നെല്ലിക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. അതില്‍ ചുരുക്കം കേന്ദ്രങ്ങള്‍ മാത്രമാണിന്ന്‌ അവശേഷിക്കുന്നത്‌. ഇറച്ചി സംസ്‌കരണശാലയായ `സിംകോ'യാണ്‌ അവയില്‍ പ്രധാനപ്പെട്ടത്‌. നൂറിലധികം പേര്‍ക്ക്‌ ജീവിത മാര്‍ഗം നേടിക്കൊടുത്ത സിംകോ സ്ഥാപനം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അടച്ചു പൂട്ടി. ഇപ്പോള്‍ ഐസ്‌ ബ്ലോക്ക്‌ നിര്‍മ്മാണ കേന്ദ്രമാണിവിടെ പ്രവര്‍ത്തിക്കുന്നത്‌. വാച്ച്‌ സ്‌പെയര്‍ പാര്‍ട്‌സ്‌ അസംബ്ലിംഗ്‌ യൂണിറ്റായ ആസ്‌ട്രല്‍ വാച്ചസ്‌ നിര്‍മ്മാണ കേന്ദ്രവും നെല്ലിക്കുന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടുകാരുള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക്‌ തൊഴില്‍ നല്‍കിയ ഈ സ്ഥാപനവും അടുത്ത കാലത്ത്‌ അടച്ചു പൂട്ടി. എച്ച്‌.എം.ടി. വാച്ചുകളുടെ നിര്‍മ്മാണമായിരുന്നു ഇവിടെ നടന്നിരുന്നത്‌. നാഷണല്‍ ഫൈബര്‍ ഇന്‍ഡസ്‌ട്രീസ്‌ എന്ന പേരില്‍ ചകിരി ഫാക്‌ടറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.
നേരത്തെ ബി.എഡ്‌. ട്രെയിനിംഗ്‌ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്‌ ഇവിടെയാണ്‌. ഗവ: ഗേള്‍സ്‌ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കുള്‍, തങ്ങള്‍ ഉപ്പാപ്പ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ തുടങ്ങിയ വിദ്യാലങ്ങളും ഇവിടെയുണ്ട്‌.
നെല്ലിക്കുന്ന്‌ ബീച്ചില്‍ പ്രകൃതി ഒരുക്കുന്ന സൗന്ദര്യം ആസ്വദിക്കാന്‍ ദിനേന വിദേശികളടക്കം ഏറെ പേരെത്തുന്നുണ്ട്‌. ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്ന ലൈറ്റ്‌ ഹൗസും ഈ പ്രദേശത്തിന്‌ പ്രത്യേക സൗന്ദര്യം നല്‍കുന്നു. 
(-published in utharadesam with jabir kunnil)

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner