Monday, October 15, 2012

മുമ്പേ വഴി നടന്നവരുടെ മഹിമയില്‍ ചെമനാട്‌;

    2:55:00 AM   2 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-3 
കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ വെറും ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ചന്ദ്രഗിരിപ്പുഴയ്‌ക്കപ്പുറത്തായി പെരുമ്പളയും മേല്‍പറമ്പും ചന്ദ്രഗിരിപ്പുഴയും അതിരിടുന്ന ചെറിയ പ്രദേശമാണ്‌ ചെമനാട്‌.
കാസര്‍കോടിന്റെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പ്രദേശം.
ചുവന്ന മണ്ണുള്ള നാട്‌ എന്ന അര്‍ത്ഥത്തില്‍ ആദ്യം ചെമന്നനാട്‌ എന്ന്‌ വിളിച്ചിരുന്നെന്നും അത്‌ ലോപിച്ചാണ്‌ ചെമനാട്‌ എന്ന പേര്‌ വന്നതെന്നും പറയപ്പെടുന്നു. അതുപോലെ മറ്റൊരഭിപ്രായം ക്ഷേമ-ഐശ്വര്യം പണ്ടുമുതലെ കളിയാടിയിരുന്ന നാടായതിനാല്‍ ക്ഷേമനാട്‌ എന്ന പേര്‌ ലഭിച്ചെന്നുമാണ്‌. ചെമനാട്‌, പരവനടുക്കം, ചട്ടഞ്ചാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിനും ഇതേ പേര്‌ തന്നെയാണ്‌. 
ചെക്രംകൊടി, കണ്‍കറം കൊടി തറവാടുകളില്‍ നിന്നാണ്‌ ചെമനാടിന്റെ ചരിത്രം ആരംഭിക്കുന്നത്‌. ഒരുപാട്‌ കാവുകള്‍ ഈ പ്രദേശത്ത്‌ ഉണ്ടായിരുന്നുവത്രെ. വളരെ വലിയ മൂന്ന്‌ കുളങ്ങള്‍. അതില്‍ ഒരെണ്ണം ചരിത്രത്തിന്റെ അവശേഷിപ്പെന്നപോലെ ഇന്നും നിലനില്‍ക്കുന്നു.
പിന്നീട്‌ `മാഹിന്‍ക' എന്ന വ്യക്തിയും അദ്ദേഹത്തിന്റെ കുടുംബ പരമ്പരയിലൂടെയുമാണ്‌ ഈ നാടിന്റെ പ്രധാനപ്പെട്ട ചരിത്രം കടന്നുപോവുന്നത്‌.
മാഹിന്‍ക, ടിപ്പു സുല്‍ത്താന്‍ ചെമനാട്‌ പ്രദേശത്തെ കൃഷി നോക്കി നടത്താന്‍ നിയോഗിച്ച മൊഗ്രാല്‍ സ്വദേശിയായ വ്യക്തിയായിരുന്നു. പിന്നീട്‌ അദ്ദേഹം ചെമനാട്‌ സ്ഥിരതാമസമാക്കുകയായിരുന്നു. ചെമനാട്‌ ആദ്യത്തെ പള്ളി സ്ഥാപിച്ചത്‌ മാഹിന്‍കയാണ്‌. ഈ പള്ളിയാണ്‌ ഇന്നത്തെ ചെമനാട്‌ ജുമാമസ്‌ജിദ്‌. 1957ല്‍ പള്ളി മാഹിന്‍ ഷംനാടിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിതു. ഈ പള്ളിയായിരുന്നു മലബാറില്‍ തന്നെ ആദ്യത്തെ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരയോടുകൂടി നിര്‍മ്മിക്കപ്പെട്ട പള്ളി.

ചെമനാടിന്റെ വിദ്യാഭ്യാസ ചരിത്രം അത്ഭുതകരവും മാതൃകാപരവുമായ ഒന്നാണ്‌. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പ്രൈമറി സ്‌കൂള്‍ ഈ പ്രദേശത്തുണ്ട്‌. പണ്ടുമുതലെ ഒരു ഗേള്‍സ്‌ സ്‌കൂള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുപോലെ തന്നെ രാത്രികാല സ്‌കൂളുകളും ഈ പ്രദേശത്തുണ്ടായിരുന്നുവത്രെ.
കേരളത്തിലെത്തന്നെ ആദ്യത്തെ അറബിക്‌ കോളേജുകളിലൊന്നായ ആലിയ 1941ല്‍ അറബി ഷംനാടിന്റെ നേതൃത്വത്തില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടതും ഈ നാടിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌. 
1982ല്‍ സ്ഥാപിതമായ ചെമനാട്‌ പള്ളിയുടെ നിയന്ത്രണത്തിലുള്ള ചെമനാട്‌ ജമാഅത്ത്‌ ഹയര്‍സെക്കണ്ടറി സ്‌കൂളാണ്‌ ഈന്നീ നാടിന്റെ അഭിമാന കേന്ദ്രം. കാസര്‍കോട്‌ മണ്ഡലത്തെ 30 വര്‍ഷത്തിലധികം നിയമസഭയില്‍ പ്രതിനിധീകരിച്ചു. സി.ടി. അഹമ്മദലിയാണ്‌ തുടക്കംമുതലെ ഈ സ്‌കൂളിന്റെ മാനേജര്‍. അതുപോലെ ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ചെമനാടും ഈ നാടിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കുന്നു.
ചെമനാടിന്റെ സാംസ്‌കാരിക രംഗവും വളരെയധികം സമ്പന്നമാണ്‌. 1942ല്‍ യംഗ്‌മെന്‍ മുസ്ലിം അസോസിയേഷന്റെ കീഴില്‍ സ്ഥാപിച്ച വായനശാല ജില്ലയിലെത്തന്നെ പഴക്കെ ചെന്ന വായനശാലകളിലൊന്നാണ്‌. മാപ്പിള കലയുടെ ആസ്ഥാനം കൂടിയായിരുന്നു ഇവിടം. ദഫ്‌മുട്ട്‌, മക്കാനി തുടങ്ങിയവയായിരുന്നു പ്രധാനയിനം. കവിതയെയും പാട്ടിനെയും അതിരറ്റ്‌ സ്‌നേഹിച്ചിരുന്ന ഒരു ജനത ഇവിടെ കഴിഞ്ഞിരുന്നു.
കളരിപ്പയറ്റിന്റെ മറ്റൊരു രൂപമായ `താലിം' എന്ന ആയോധകലയില്‍ വിദഗ്‌ധരായ ഒരുപാട്‌ പേര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. അതോടൊപ്പം തന്നെ പ്രശസ്‌ത മര്‍മ്മ ചികിത്സകരും ഈ നാടിന്റെ ഭാഗമായിരുന്നു. ആയോധകലയില്‍ നിന്ന്‌ വോളിബോളിന്റെ പ്രധാനപ്പെട്ട കേന്ദ്രം എന്ന നിലയിലേക്ക്‌ മാറിയെങ്കിലും ഇന്ന്‌ ആ പാരമ്പര്യം ശോഷിച്ച്‌ വരികയാണ്‌.
ഇവിടത്തെ കടവിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ചെറുതും വലുതുമായ തോണികള്‍ സര്‍വീസ്‌ നടത്തിയിരുന്ന ഈ കടവ്‌ നിയന്ത്രിച്ചിരുന്നത്‌ കാസര്‍കോട്‌ മുനിസിപ്പാലിറ്റിയായിരുന്നെങ്കിലും അത്‌ കൈകാര്യം ചെയ്‌തിരുന്നത്‌ ചെമനാട്‌ പള്ളിക്കമ്മിറ്റിയായിരുന്നു. ചന്ദ്രഗിരിപ്പാലം വന്നതോടെ ഈ കടവിന്‌ പ്രതാപം അവസാനിച്ചു.
ഉരുളക്കിഴങ്ങ്‌, മധുരക്കിഴങ്ങ്‌, പച്ചക്കറികള്‍ തുടങ്ങിയവ കൃഷി ചെയ്‌തിരുന്നു. വിശാലമായ പാടങ്ങളായിരുന്നു ഒരുകാലത്ത്‌ ചെമനാട്‌.
കേരളത്തിലെത്തന്നെ പ്രധാനപ്പെട്ട തുകല്‍ വ്യവസായ കേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം.
ഇവിടെ നിന്നുണ്ടാക്കിയിരുന്ന ഉല്‍പന്നങ്ങള്‍ വിദേശങ്ങളില്‍ വരെ കയറ്റി അയച്ചിരുന്നു. 
കടവത്ത്‌, കങ്കുഴി, കൊവ്വല്‍, അക്കര തുടങ്ങിയിടങ്ങളില്‍ തുകല്‍ ഫാക്‌ടറികള്‍ പ്രവര്‍ത്തിച്ചിരുന്നു. 
(-published in utharadesam with jabir kunnil)



Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
2 comments:
Write comments
  1. സ്വന്തം തട്ടകത്തെ അറിഞ്ഞുള്ള ഈ രചനകള്‍ ശ്രദ്ധിക്കപ്പെടേണ്ടവതന്നെ....

    ReplyDelete
  2. വായനാസുഖമുള്ള എഴുത്ത്. തുടരുമല്ലോ...
    നന്ദി ഇര്‍ഷാദ്. ആശംസകളും

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner